തീരത്തോട് അടുക്കുമ്പോള്‍...

ഡോ. സെബാസ്റ്റ്യന്‍ പോള്‍

നിയമവിരുദ്ധമായി ബാബേല്‍ ഗോപുരങ്ങള്‍ ഉയര്‍ത്താം. പക്ഷേ അപ്പോഴും അവയ്ക്കു മേലേയായിരിക്കും നിയമം. കൊച്ചിയിലെ മരടില്‍ വേമ്പനാട് കായലിന്റെ തീരത്ത് തീരദേശ ചട്ടം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രഥമദൃഷ്ട്യാ അതിരു വിട്ടതെന്ന് തോന്നാമെങ്കിലും അനിവാര്യമായതും ന്യായീകരിക്കത്തക്കതുമാണ്.

നിര്‍മാണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണമുള്ള മേഖലയില്‍ തീരദേശ മേഖലാ നിയന്ത്രണ അതോറിറ്റി അറിയാതെയാണ് ഫ്ളാറ്റുകളുടെ സമുച്ചയം ഉയര്‍ന്നത്. അനധികൃതമായി അനുമതി സമ്പാദിച്ചവര്‍ മാത്രമല്ല അത് നല്‍കിയവരും കുറ്റക്കാരാണ്. നഗരവികസനത്തിന്റെ ഒഴിവാക്കാനാവാത്ത
അപകടമാണിത്. പ്രളയം ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങളില്‍ നിന്ന് ഒരു പാഠവും പഠിക്കാത്തവരെ ചില പാഠങ്ങള്‍ കോടതിക്ക് പഠിപ്പിക്കേണ്ടി വരും. ഇപ്പോള്‍ മുനിസിപ്പാലിറ്റിയായി മാറിയിരിക്കുന്ന മരട് മുമ്പ് പഞ്ചായത്തായിരുന്ന കാലത്ത് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് അനധികൃത നിര്‍മ്മാണം നടന്നത്. ഒരു പഞ്ചായത്തംഗമോ സെക്രട്ടറിയോ വിചാരിച്ചാല്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്.

സാധാരണക്കാരെ പ്രയാസത്തിലാക്കുന്ന സിആര്‍സെഡ് സമ്പന്നന് അനായാസം കൈകാര്യം ചെയ്യാവുന്ന ആഡംബരമാണ്. ഗോശ്രീയുടെയും മറീന്‍ ഡ്രൈവിന്റെയും പേരില്‍ കൊച്ചിയില്‍ നിന്ന് തുടങ്ങി മരട് വരെ വന്‍തോതില്‍ കായല്‍ കൈയേറി കൊണ്ടിരിക്കുന്നു.
കാടിനൊപ്പം കായലിന്റെയും വിസ്തൃതി കുറയുകയാണ്. മരട് മുനിസിപ്പാലിറ്റിയില്‍ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 67 കൈയേറ്റങ്ങളാണ് ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത ഒരു സര്‍വേയില്‍ കണ്ടത്.

തീരദേശത്തെ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ നിയമലംഘനം ആകാശത്തോളമെത്തുന്നതു വരെ ഒന്നും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്. നഗരസഭാ കാര്യാലയത്തിന് പിന്നിലാണ് പതിനെട്ട് നിലയില്‍ 90 ഫ്ളാറ്റുകള്‍ ഉയര്‍ന്നത്. നിര്‍മ്മാണത്തിനു മുമ്പ് കോഴ; അതുകഴിഞ്ഞാല്‍ പിഴ
എന്നതാണ് ഇന്നത്തെ അവസ്ഥ. പണമുണ്ടെങ്കില്‍ പരുന്ത് ആവശ്യം പോലെ പറക്കുകയോ ചിറകൊതുക്കുകയോ ചെയ്യും.

പിഴയില്‍ കാര്യങ്ങള്‍ ഒതുക്കുന്ന ഹൈക്കോടതിയുടെ സമീപനം നിയമലംഘകര്‍ക്ക് പ്രോത്സാഹനമാണ്. സുപ്രീം കോടതിയുടെ കര്‍ശനമായ നിലപാട് ഭാവിയിലെ നിയമലംഘകര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ്.