ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം; ആറു സീറ്റുകള്‍ പിടിച്ചെടുത്തു; എല്‍ഡിഎഫ് പത്തു സീറ്റുകളില്‍ ഒതുങ്ങി; ബിജെപിക്ക് കനത്ത നഷ്ടം

33 വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ അഞ്ചു സീറ്റുകള്‍ പിടിച്ചെടുത്ത് യുഡിഎഫ് മുന്നേറ്റം. 33 വാര്‍ഡുകളില്‍ 17 സീറ്റുകളിലാണ് യുഡിഎഫ് വിജയം. എല്‍ഡിഎഫിന് പത്തു സീറ്റുകളില്‍ മാത്രമെ വിജയിക്കാനായുള്ളൂ. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പട്ടിട്ടുണ്ട്.

കോഴിക്കോട് വില്യാപ്പള്ളി പഞ്ചായത്തിലെ ചില്ലിവയല്‍ , പാലക്കാട് പട്ടിത്തറ, വടക്കഞ്ചേരി അഞ്ചുമൂര്ത്തിമംഗലം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആനക്കല്ല്, കൂട്ടിക്കല്‍ എന്നീ അഞ്ച് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും കൊല്ലം പോരുവഴിയിലെ എസ്ഡിപിഐ സീറ്റുമാണ് യുഡിഎഫ് പിടിച്ചെടുത്തത്.

റാന്നി പുതുശേരിമല, മലപ്പുറം ഒഴൂര്, കൊല്ലം ഉമ്മന്നൂര് വിലങ്ങറ വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും കോട്ടയം തലനാട് വാര്‍ഡ് യുഡിഎഫില്‍ നിന്നുമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

ആറു സീറ്റുണ്ടായിരുന്ന ബിജെപിക്ക് നിലവിലുള്ള കായംകുളം, ഒറ്റപ്പാലം, ചെങ്ങന്നൂര് നഗരസഭാ സീറ്റുകളിലെ വിജയത്തിനു പുറമേ ഒരു എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുക്കാനും കഴിഞ്ഞു. എഎപിയും ഒരു വാര്‍ഡ് യുഡിഎഫില്‍ നിന്നു പിടിച്ചെടുത്തു.

നഗരസഭാംഗം എന്‍ഐഎ കേസില്‍ പ്രതിയായതിനെത്തുടര്ന്ന് അയോഗ്യനായ ഈരാറ്റുപേട്ട നഗരസഭയിലെ കുറ്റിമരംപറമ്പ് ഡിവിഷന് എസ്ഡിപിഐ നിലനിര്‍ത്തി. കൊല്ലം ഉമ്മന്നൂര് പഞ്ചായത്തിലെ എല്‍ഡിഎഫ് ജയത്തോടെ ഇരുമുന്നണികള്‍ക്കും 10 സീറ്റുകള് വീതമായി. ഇതോടെ നടുക്കെടുപ്പാകും ഇവിടുത്തെ ഭരണം നിശ്ചയിക്കുക.