പട്ടിണി മൂലം നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ വീട്ടമ്മയ്ക്ക് ജോലി നല്‍കും: നഗരസഭ

പട്ടിണിമൂലം മണ്ണുവാരി തിന്നാന്‍ തുടങ്ങിയ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ അമ്മയ്ക്ക താത്കാലിക ജോലി നല്‍കുമെന്ന് തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രിയാണ് തന്റെ ആറു മക്കളില്‍ നാലു പേരെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. സംഭവം വാര്‍ത്തയായതോടെ ഇവരുടെ വീട് സന്ദര്‍ശിച്ച മേയര്‍ കെ. ശ്രീകുമാറാണ് ജോലി നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.

നഗരസഭയുടെ പണി പൂര്‍ത്തിയായി കിടക്കുന്ന ഫ്ളാറ്റുകളിലൊന്ന് ഇവര്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും മേയര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഇങ്ങനെ ഒരുകാര്യം സംഭവിക്കാന്‍ പാടില്ലാത്തതാണ്. അടിയന്തര പരിഹാരമെന്ന നിലയ്ക്കാണ് കുട്ടികളുടെ അമ്മയ്ക്ക് ചൊവ്വാഴ്ച മുതല്‍ താത്കാലിക ജോലി നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

വിശപ്പ് സഹിക്കാന്‍ കഴിയാതെ കുട്ടികളില്‍ ഒരാള്‍ മണ്ണുതിന്ന് വിശപ്പടക്കിയകാര്യം ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.