മുഖ്യമന്ത്രിക്കു ഹൃദയമില്ല, പിണറായിയുടെ നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതെന്നു കെ സുരേന്ദ്രന്‍

പാര്‍ട്ടി സമ്മേളനത്തിനു വേണ്ടി ഓഖി ദുരിതാശ്വാസ ഫണ്ട് എടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനു ഹൃദയമില്ല എന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. പിണറായിയുടെ നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്‌ എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ധാര്‍മ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് പിണറായി വിജയന്‍്‌റത്. ഓഖി ദുരിതാശ്വാസനിധിയില്‍ നിന്നും പാര്‍ട്ടിസമ്മേളനത്തിനുവേണ്ടി പണം ചെലവഴിച്ച നടപടി കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്നതാണ്. പാവപ്പെട്ട ജനങ്ങള്‍ ഓഖി ദുരന്തത്തിന്റെ പേരില്‍ ദുരിതമനുഭവിക്കുമ്പോള്‍ പിണറായിക്ക് ഇതെങ്ങനെ കഴിഞ്ഞു? ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിക്ക് ഒരു ഹൃദയമില്ലാ എന്നതിന്റെ തെളിവാണിത്. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള സി. പി. എമ്മിന് അവരുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് കാശെടുത്ത് ഹെലികോപ്ടറിനു ചെലവാക്കാമായിരുന്നു. ധാര്‍മ്മികതക്കും രാഷ്ട്രീയസദാചാരത്തിനും നിരക്കാത്ത നിലപാടെടുത്ത മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല.