ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ദ്വാരപാലകശിൽപ പാളിയിലെ സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ ആണെന്ന് എ പത്മകുമാർ പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കണമെന്നും എ പത്മകുമാർ കൂട്ടിച്ചേർത്തു.
ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ടെന്നും പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം മാറ്റാനാകില്ലെന്നും എ പത്മകുമാർ പറഞ്ഞു. ദ്വാരപാലക ശില്‍പങ്ങളുടെ പാളി കൊണ്ടുപോയത് തന്റെ കാലത്താണെന്നുള്ളത് ശരിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കണം. കൃത്യമായ നടപടികളിലൂടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും എ പത്മകുമാർ കൂട്ടിച്ചേർത്തു.
എല്ലാം നോക്കി നടത്താന്‍ ബാധ്യതപ്പെട്ടത് തിരുവാഭരണ കമ്മിഷണര്‍ ആണ്. ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നകാര്യമാണ് എന്നും എ പത്മകുമാർ കൂട്ടിച്ചേർത്തു. അതേസമയം വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും എ പത്മകുമാർ സംശയം പ്രകടിപ്പിച്ചു. സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നുവെന്നും അതും പരിശോധിക്കട്ടെ എന്നും എ പത്മകുമാർ പറഞ്ഞു.







