ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി രാഷ്ട്രീയമായും നിയമപരമായും നേരിടണം: സിപിഎം കേന്ദ്രകമ്മറ്റി

ഗവര്‍ണര്‍ ഉയര്‍ത്തുന്ന ഭീഷണി രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റിയില്‍ പൊതു അഭിപ്രായം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്ര കമ്മിറ്റി തള്ളി. ദേശീയ തലത്തിലും ഗവര്‍ണര്‍ വിഷയം കൊണ്ടു വരും. ഗവര്‍ണറുടെ നീക്കം നിരീക്ഷിച്ച് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കും.

ഗവര്‍ണര്‍ക്കെതിരെ ഒന്നിക്കണമെന്ന് കഴിഞ്ഞ ദിവസം സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതിപക്ഷ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കേന്ദ്ര ഇടപെടല്‍ തേടിയിരിയിരുന്നു.

കെഎന്‍ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ബാലഗോപാലിന്റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം. എന്നാല്‍ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു. ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചായിരുന്നു ഗവര്‍ണറുടെ കത്ത്.

മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മറ്റി യോഗം തിങ്കളാഴ്ച വരെ നീളും. യോഗത്തില്‍ മുഖ്യമന്ത്രിക്ക് പുറമേ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്രകമ്മറ്റി യോഗമാണിത്. ഔദ്യോഗിക പരിപാടികള്‍ക്കായി ഗവര്‍ണര്‍ ഡല്‍ഹിയിലുണ്ടെന്നതും ശ്രദ്ധേയമാണ്.