പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതിന് തടസ്സം; മെഡിക്കല്‍ കമ്മീഷന്‍ വിജ്ഞാപനം പിന്‍വലിക്കണം; കേന്ദ്രത്തിന് കത്ത് നല്‍കി വി ശിവദാസന്‍ എംപി

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വി ശിവദാസന്‍ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവിയയ്ക്ക് കത്ത് നല്‍കി.

പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമ്പോള്‍ ’10 ലക്ഷം ജനസംഖ്യയ്ക്ക് 100 എംബിബിഎസ് സീറ്റുകള്‍’ എന്ന അനുപാതം പാലിക്കണം എന്ന പുതിയ വ്യവസ്ഥയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിജ്ഞാപനത്തില്‍ ഉള്ളത്. ഈ ഏകപക്ഷീയമായ വ്യവസ്ഥ, നിലവില്‍ ഈ അനുപാതത്തേക്കാള്‍ കൂടുതല്‍ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും.

ഇത് ദക്ഷിണേന്ത്യയില്‍ മൊത്തമായി പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ഫലമാണ് ഉണ്ടാക്കുക. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാരിന്റെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനു പകരം പുതിയ മെഡിക്കല്‍ കോളേജുകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം തികച്ചും ജനവിരുദ്ധമാണ്.

കേരളത്തില്‍ നിലവില്‍ 10 ലക്ഷം ജനസംഖ്യയില്‍ 131 എംബിബിഎസ് സീറ്റുകളാണുള്ളത്. ജീവിതശൈലി രോഗങ്ങളുടെ വര്‍ധിച്ച ഭാരവും വര്‍ധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതല്‍ ഡോക്ടര്‍മാരെയും മെഡിക്കല്‍ പ്രൊഫഷണലുകളെയും ആവശ്യമുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ശക്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളും സംസ്ഥാനത്തിനുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, മുകളില്‍ നിന്ന് ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കും. വികസിത ആരോഗ്യ വിദ്യാഭ്യാസം ഒരുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുടെ തന്നെ ഭാവിയും സംരക്ഷിക്കുന്നതിന് ഈ നിരോധനം അടിയന്തിരമായി പിന്‍വലിക്കണമെന്നും വി ശിവദാസന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു.