ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലില്‍ ലീഗിന് കടുത്ത അസംതൃപ്തി

ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ സുധാകരന്റെ പ്രസ്താവനയില്‍ മുസ്‌ളീം ലീഗിന് ശക്തമായ പ്രതിഷേധം. ഇന്ന് കണ്ണൂരില്‍ എം വി ആര്‍ അനുസ്മരണ ചടങ്ങിനിടയൊണ് ആര്‍ എസ് എസ് ശാഖകള്‍ക്ക് താന്‍ പണ്ട് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് കെ പി സി സി അധ്യക്ഷന്‍ പറഞ്ഞത്. സുധാകരന്റെ ഈ പ്രസ്താവന കോണ്‍ഗ്രസിനെക്കാള്‍ പ്രതിസന്ധിയിലാക്കിയത് മുസ്‌ളീം ലീഗിനെയാണ്. ഇതേ തുടര്‍ന്നാണ് ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദു റബ്ബ് സുധാകരന്റെ പേരെടുത്ത് പറയാതെയുള്ള ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.

ഹേ റാം എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. ആര്‍ എസ് എസ് കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെയെന്നും, ആര്‍ എസ് എസിന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടാതിരിക്കാന്‍ അവര്‍എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്ക് വിലകല്‍പ്പിച്ചിട്ടുണ്ടോ എന്നുമാണ് പി കെ അബ്ദുറബ്ബ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചത് . അബ്ദു റബ്ബ് പറഞ്ഞത് മുസ്‌ളീം ലീഗിന്റെ പൊതുവികാരമാണ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

യു ഡി എഫ് വിടണമെന്ന് ലീഗിലെ ഒരു വിഭാഗം വളരെ ശക്തിയായി വാദിക്കുന്നുണ്ട്. അങ്ങിനെ വന്നാല്‍ ലീഗ് പിളരുമെന്ന ഭയം എല്ലാവര്‍ക്കുമുളളത് കൊണ്ടാണ് ലീഗ് ഇപ്പോഴും യു ഡി എഫില്‍ നില്‍ക്കുന്നത്്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ താന്‍ ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന്് തുറന്ന് പറയുന്നതോടെ പി്‌ന്നെ യു ഡി എഫില്‍ നില്‍ക്കുന്നത് കൊണ്ടര്‍ത്ഥമില്ലന്നാണ് ലീഗിലെ സി പിഎം അനുകൂല വിഭാഗം വാദിക്കുന്നത്. യു ഡി എഫ് വിട്ടില്ലങ്കില്‍ തങ്ങളുടെ അണികള്‍ മറ്റു തീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുമെന്ന ഭയവും ലീഗിനുണ്ട്.
ഇപ്പോഴത്തെ യു ഡി എഫ് നേതൃത്വത്തോട് തന്നെ ലീഗിന് വലിയ പഥ്യമില്ല. വി ഡി സതീശനുമായി ലീഗ് അത്ര നല്ല ബന്ധമല്ല പുലര്‍ത്തുന്നത്. ഇനി യു ഡി എഫില്‍ തുടരുന്നത് കൊണ്ട് രാഷ്ട്രീയമായി കാര്യമായ പ്രയോജനമില്ലന്നാണ് ലീഗിലെ പല നേതാക്കളും കരുതുന്നത്. ഡോ.എം മുനീറിനെപ്പോലെയും കെ എം ഷാജിയെ പോലെയുമുള്ള ചില നേതാക്കളാണ് ലീഗ് യു ഡി എഫില്‍ നിലനില്‍ക്കണമെന്ന് വാദിച്ചുകൊണ്ടിരിക്കുന്നത്.