പാര്‍ട്ടിയിലെ മുസല്‍മാന്‍ അനുഭവിക്കുന്ന അവഹേളനം നേതൃത്വം മനസ്സിലാക്കണം; അലി അക്ബര്‍ രാജിവെച്ചു

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്ബര്‍ രാജിവെച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ മാറി നില്‍ക്കുന്നതായി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം എന്നാണ് അക്ബറിന്റെ പോസ്റ്റ്.

എന്നാല്‍ ബിജെപിയില്‍ തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം എ കെ നാസറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും, രാജിവെയ്ക്കുകയും ചെയ്തിരുന്നു. പുനഃസംഘടനയ്ക്ക് ശേഷം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുന്നുവെന്നാണ് അലി അക്ബറിന്റെ പരാമര്‍ശം. വി മുരളീധരന്‍, സുരേന്ദ്രന്‍ പക്ഷം പാര്‍ട്ടിയി പിടിച്ചടക്കുന്നു എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാകുന്നതിനിടെയാണ് അലി അക്ബര്‍ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെയ്ക്കുന്നത്.

നേരത്തെ പൗരത്വ ഭേദഗതി വിഷയത്തിലും, ഏറ്റവും ഒടുവില്‍ ജിഹാദ് വിഷയത്തിലടക്കം പാര്‍ട്ടിക്ക് വേണ്ടി ശക്തമായി നിലപാട് സ്വീകരിച്ചിരുന്ന ആളാണ് അലി അക്ബര്‍. മലബാര്‍ കലാപ പശ്ചാത്തലത്തില്‍ മമധര്‍മ്മ എന്ന പേരില്‍ സിനിമ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി കഴിഞ്ഞ ദിവസം പണം തികഞ്ഞില്ലെന്ന പരാതിയും അക്ബര്‍ ഉന്നയിച്ചിരുന്നു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗം കൂടിയാണ് അലി അക്ബര്‍.

അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സാമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല… അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു…
കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍,
ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,
ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു…
എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.