സമരക്കാരെ നേരിടാന്‍ ലാത്തി വീശുന്നതിന് പകരം നേതാവിനെ പൊക്കും, ഓടി അടിക്കും ; കേരളാ പൊലീസ് ആധുനിക രീതിയിലേക്ക് ചുവടു മാറ്റുന്നു

സമരം അക്രമത്തിലേക്ക് വഴി മാറുമ്പോള്‍ പഴയ പോലെ എപ്പോഴും ലാത്തി വീശുന്ന സമ്പ്രദായം പൊലീസ് അവസാനിപ്പിക്കുന്നു. ഇതിന് പകരം സമരത്തിന് നേതൃത്വം നല്‍കുന്നവരെ ഉടന്‍ പൊക്കും. ഇതിന്റെ ഫലമായി സമരക്കാരുടെ മനോവീര്യം തകരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല പൊലീസ് യൂണിഫോമിലും ശൈലിയും ആധുനികവത്കരണത്തിന്റെ ഭാഗമായി മാറ്റങ്ങളുണ്ടാകും.

കെെത്തോക്ക് ഇടതു വശത്തിന് പകരം വലത്തേക്കായിരിക്കും ഇനി ധരിക്കുക. പ്രയോഗിക്കാനുള്ള എളുപ്പം പരിഗണിച്ചാണ് ഈ മാറ്റം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴും സമരം നടക്കുമ്പോള്‍ ബ്രിട്ടിഷ് പൊലീസ് സ്വാതന്ത്ര്യ സമരക്കാലത്ത് നടപ്പാക്കിയ ആയുധമുറയാണ് പൊലീസ് പ്രയോഗിക്കുന്നത്. അക്രമണകാരികളെ തല, കഴുത്ത്, നെഞ്ച് തുടങ്ങി എവിടെ വേണമെങ്കില്ലും തല്ലാന്‍ പൊലീസിന് അധികാരമുള്ള സമ്പ്രദായത്തിന് മാറ്റം വേണമെന്ന് ഡിഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനം ലാത്തിയും തോക്കും ഉപയോഗിക്കുന്നതിന് കേരളാ പൊലീസിന് നല്‍കും. 100 ദിവസത്തിനുള്ളില്‍ കേരളാ പൊലീസിലെ എല്ലാവര്‍ക്കും പരിശീലനം നല്‍കാനാണ് നീക്കം. ലാത്തി പ്രയോഗിക്കുന്നതിലും മാറ്റമുണ്ട്. സമരക്കാര്‍ക്കൊപ്പം നടന്ന് ലാത്തി വീശുന്നതിന് പകരം ഓടി വീശും. സിഗ്‌നലുകളും വിസിലും ഇനി സമരത്തെ നേരിടാന്‍ പൊലീസ് പ്രയോഗിക്കും.

സമരം നേരിടാന്‍ നിലവില്‍ മൂന്നു ദിശകളിലാണ് പൊലീസ് സന്നാഹം നിലയുറപ്പിക്കുന്നത്. ഇത് ആറ് ദിശകളിലേക്കായി വ്യാപിപ്പിക്കും.

നിലവില്‍ സമരക്കാര്‍ക്കൊപ്പം നടന്നെത്തിയാണു പൊലീസ് ലാത്തി പ്രയോഗിക്കുന്നത്. ഇനി പൊലീസ് ഓടിയെത്തും. വാക്കാലുള്ള ഉത്തരവുകള്‍ക്കു പുറമെ സിഗ്‌നലുകളും വിസിലും ഉപയോഗിക്കും. നിലവില്‍ 3 ദിശകളില്‍ നിലയുറപ്പിക്കുന്നതിനു പകരം 6 ദിശകളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകും. ഷീല്‍ഡും ഹെല്‍മറ്റും വേണ്ട രീതിയില്‍ ഉപയോഗിക്കാനും പരിശീലിപ്പിക്കും. ഇപ്പോള്‍ കല്ലേറു തടയാന്‍ മാത്രമാണു ഷീല്‍ഡ് ഉപയോഗിക്കുന്നത്.

ജനക്കൂട്ടത്തെ ആക്രമിക്കുന്ന രീതി ഒഴിവാക്കി അവരെ പ്രതിരോധിക്കാന്‍ പൊലീസിനെ മാനസികവും ശാരീരികവുമായി സജ്ജമാക്കുകയാണു പുതിയ രീതിയുടെ ഉദ്ദേശ്യം. വിവിധതരം അക്രമങ്ങള്‍ നേരിടാന്‍ പ്രത്യേക തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. ജനക്കൂട്ടത്തിനു നേരെ പാഞ്ഞടുക്കുന്നതിനൊപ്പം അവരെ വളയാനും പിന്നോട്ടും വശങ്ങളിലേക്കും ഓടിക്കാനും കൂടി പരിശീലനം നല്‍കും. രാജ്യാന്തര സുരക്ഷാ മാനദണ്ഡം പാലിച്ചാണ് പ്രതിരോധ സേനയിലും നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലുമുള്ള രീതിയിലേക്ക് ചുവട് മാറാന്‍ കേരളാ പൊലീസും ഒരുങ്ങുന്നത്.