കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തികകള്‍ നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയാണ് നിയമനങ്ങൾ റദ്ദാക്കിയത്.

വിവിധ വകുപ്പുകളിലെ തസ്തികകള്‍ ഒറ്റ യൂണിറ്റാക്കിയാണ് സംവരണം നടത്തിയത്. ഇത് ഭരണഘടനാവിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് 2017-ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ: ജി. രാധാകൃഷ്ണപിള്ള, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ: ടി.വിജയലക്ഷ്മി എന്നിവര്‍ ഫയല്‍ ചെയത ഹര്‍ജിയിന്മേലാണ് ഉത്തരവ്. ഇവരുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ  ഒത്തു ചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാരുതെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

ആദ്യമായാണ് സര്‍വകലാശാലയിലെ ഇത്രയധികം അധ്യാപക നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്‌. കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂര്‍ സര്‍വകലാശാലകളില്‍ സമാനരീതിയില്‍ നിയമനം നടന്നിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംസ്‌കൃത സര്‍വകലാശാലയില്‍ എം.ബി. രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തിലുണ്ട്.