'തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്'; എം വി ഗോവിന്ദൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ ആദ്യമായി വാർത്താസമ്മേളനം വിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. മുൻപും ഇതിൽ കുറഞ്ഞ വോട്ട് ശതമാനം കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ എം വി ഗോവിന്ദൻ പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തുമെന്നും പറഞ്ഞു.

സിപിഎം, പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇടത് ചരിത്രത്തിൽ ഇതിന് മുൻപും. ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. മെയ് ജൂൺ മാസങ്ങളിൽ എല്ലാ ഘടകങ്ങളും വിളിച്ച് ചേർക്കുമെന്നും ഇന്ന് നടന്നത് പ്രാഥമിക പരിശോധനമാത്രമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. എല്ലാ കാര്യങ്ങളും കേട്ട ശേഷം കൃത്യമായ വിശകലനം നടത്തി തീരുമാനത്തിലെത്തും. പരാജയത്തിന്റെ കാരണം കണ്ടെത്താൻ പാർട്ടി റിവ്യു നടത്തും. ഇടതുപക്ഷം തിരിച്ച് വരും. ഇടതുപക്ഷം എന്നും ജനപക്ഷത്താണ്. നടത്തുന്നത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാലക്കാട് ഡിസിക്ക് നേരെ നടത്തിയ കടന്നാക്രമണത്തെ അപലപിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിയെ കുറിച്ച് എല്ലാവരും മറുപടി പറയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.