അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയുമെന്ന് ടി പത്മനാഭന്‍; മാപ്പു പറയണമെന്ന് ലൂസി കളപ്പുര

ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പ്പനയുള്ളതെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. എ സി ഗോവിന്ദന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കവെയാണ് പരാമര്‍ശം.

ഇത്തരം സാഹിത്യം ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം ലഭിക്കും. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ടി പത്മനാഭന്റെ പരാമര്‍ശത്തിന് എതിരെ ലൂസി കളപ്പുര രംഗത്തെത്തി. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല. അങ്ങേയറ്റം വേദനയുണ്ടാക്കി. ടി പത്മനാഭന്‍ പരസ്യമായി മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.