ടി.പി. ചന്ദ്രശേഖരൻ വധക്കേസ്: നാലാം പ്രതി പൊലീസ് കാവലിൽ ആയുർവേദ ചികിത്സയിൽ

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോടതി ശിക്ഷിച്ച നാലാം പ്രതി കണ്ണൂർ ജില്ലാ ആയുർവേദ ആശുപ്രതിയിൽ ചികിത്സയിൽ. കണ്ണൂർ പാട്യം പത്തായക്കുന്ന് കാരായിന്റവിട വീട്ടിൽ ടി.കെ. രജീഷാണ് കണ്ണൂർ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടുവേദനയ്ക്ക് ചികിത്സയിൽ കഴിയുന്നത്.

കഴിഞ്ഞ ഏതാനും ദിവസമായി രജീഷ് പൊലീസ് കാവലിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് രജീഷിനെ താണയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലിൽ നിന്ന് ഡോക്ടർ പരിശോധിച്ചതിനെ തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആയുർവേദ ഡിഎംഒ ഉൾപ്പെടെയുള്ള സംഘം ജയിലിൽ രജീഷിനെ പരിശോധിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. എന്നാൽ എത്രനാൾ ചികിത്സ വേണ്ടി വരുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പറയാൻ അധികൃതർ തയാറായിട്ടില്ല.

ടിപി വധക്കേസിലെ പ്രതികൾക്കു വഴിവിട്ട് പരോൾ അനുവദിച്ചത് ഉൾപ്പെടെ നിരന്തരം ആരോപണങ്ങൾ ഉയരുന്നതിനിടെയാണു നാലാം പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. 2018 ല്‍ ടി പി വധക്കേസ് പ്രതികള്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നടത്തിയത് വിവാദമായിരുന്നു. കോടതിയില്‍ വിചാരണയ്‌ക്കെത്തിച്ച കൊടി സുനിയും സംഘവും പൊലീസിനെ കാവല്‍ നിര്‍ത്തി മദ്യപിച്ചതില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് മറ്റൊരു വിവാദം കൂടി പുറത്തുവരുന്നത്.

എന്നാല്‍ സംഭവത്തില്‍, സര്‍ക്കാര്‍ വൃത്തങ്ങളോ ജയില്‍ഉപദേശക സമിതിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല സി.പി.എം കേന്ദ്രങ്ങളും മൗനത്തിലാണ്. നേരത്തെ ബെംഗളൂരു കേന്ദ്രീകരിച്ചു കള്ള തോക്ക് ഇടപാടുകള്‍ നടത്തിയ കേസിലെ പ്രതിയാണ് ടി.കെ രജീഷ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് മാത്രമല്ല നിരവധി കേസുകളില്‍ പ്രതിയാണ് ടി. കെ രജീഷ്.