മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കണം; അഞ്ച് തവണവരെ വോട്ടെടുപ്പ്; ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ നിര്‍ണായക റൗണ്ട്; എല്ലാം മാര്‍പ്പാപ്പയുടെ കൈയില്‍; ആര്‍ച്ച് ബിഷപ്പ് തിരഞ്ഞെടുപ്പ് തുടങ്ങി

സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള പ്രത്യേക സിനഡ് സമ്മേളനത്തിലെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. സിനഡില്‍ സംബന്ധിക്കുന്ന 80 വയസില്‍ താഴെയുള്ളവര്‍ക്കാണ് 55 പേര്‍ക്കാണ് വോട്ടവകാശം.

ഇന്നു പ്രാര്‍ത്ഥനയ്ക്ക് ശേഷം വോട്ടെടുപ്പ് തുടങ്ങും. ഒരാള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് അഞ്ച് തവണവരെ വോട്ടെടുപ്പ് നടക്കും. ഏതെങ്കിലും തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ വോട്ടെടുപ്പ് പ്രക്രിയ അവസാനിക്കും.

അഞ്ചുതവണയും ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ രണ്ടു തവണവരെ കേവല ഭൂരിപക്ഷത്തിനായി വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ പകുതിയിലും ഒരു വോട്ടെങ്കിലും കൂടുതല്‍ കിട്ടണം.

ഏഴു റൗണ്ടുകളിലും തീരുമാനമായില്ലെങ്കില്‍ ഏഴാം റൗണ്ടില്‍ കുടുതല്‍ വോട്ടു കിട്ടിയ രണ്ടുപേരെ സ്ഥാനാര്‍ഥികളാക്കി വോട്ടിടും. ഇതില്‍ കേവലഭൂരിപക്ഷം കിട്ടുന്നയാളെ തെരഞ്ഞെടുക്കും. സമനില വന്നാല്‍ ഇവരില്‍ ആദ്യം മെത്രാനായയാളെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിശ്ചയിക്കും. തുടര്‍ന്ന് മാര്‍പാപ്പയുടെ സ്ഥിരീകരണത്തിനു സമര്‍പ്പിക്കും. മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പായുള്ള പ്രഖ്യാപനമുണ്ടാകും.