ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്, ഇതെന്ത് ജനാധിപത്യം; കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കുമെന്ന് സുരേഷ് ഗോപി

താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്. ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയ്ച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം.

കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു.

മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. കുറ്റം തെളിഞ്ഞാല്‍ അയോഗ്യതയ്ക്ക് വരെ സാധ്യതയുണ്ട്.