25 വര്‍ഷമായി സുധാകരന് ആര്‍.എസ്.എസ് ബന്ധം, ഉള്ളില്‍ കാവിയും പുറത്ത് ഖദറുമാണ്: എം.വി ജയരാജന്‍

25 വര്‍ഷമായി സുധാകരന് ആര്‍എസ്എസ് ബന്ധമുണ്ട് എം.വി ജയരാജന്‍. ഉള്ളില്‍ കാവിയും പുറത്ത് ഖദറുമാണ്. താന്‍ ബിജെപിയിലേക്ക് പോകുമെന്ന് കെ.സുധാകരന്‍ ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസിന് ഭാവിയില്ലെന്ന് കരുതിയാകും ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപിയുമായുള്ള വിലപേശല്‍ ആണോ സുധാകരന്റേത് എന്നും സംശയിക്കുന്നുവെന്നും എം.വി ജയരാജന്‍ പറഞ്ഞു.

തനിക്ക് ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് കെ. സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ടെന്നും തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ട്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ മൗലികമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്നും അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.