ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ശ്രീശാന്ത്; സ്വീകരിച്ച് തരൂര്‍

ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ സന്ദര്‍ശിക്കുന്നതിനായി വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന് ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണമായിട്ടും ക്രിക്കറ്റില്‍ മുഴുകുന്നതിനാണ് ഇനി താത്പര്യമെന്നും താരം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി ബന്ധത്തെക്കുറിച്ച് തരൂര്‍ ചോദിച്ചപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിസിഐ ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിന്റെ പശ്ചത്താലത്തില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് താരം തരൂരിനെ കാണുന്നതായി എത്തിയത്. തരൂരിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. സുപ്രീം കോടതിയുടെ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ശ്രീശാന്ത് ഒരു രാഷ്ട്രീയ നേതാവിനെ സന്ദര്‍ശിച്ചത്.

മധുപലഹാരങ്ങള്‍ ശ്രീശാന്ത് തരൂരിന് കൈമാറി. താരത്തെ ഷാള്‍ അണിയിച്ചാണ് തരൂര്‍ സ്വീകരിച്ചത്. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് നിരന്തരം വാദിച്ചയാളാണ് ശശി തരൂര്‍. തനിക്കായി ശബ്ദമുയര്‍ത്തിയ തരൂരിന് നന്ദിയര്‍പ്പിക്കുന്നതിനാണ് വന്നതെന്ന് ശ്രീശാന്ത് പറഞ്ഞു.