ശ്രീറാം വെങ്കിട്ടരാമന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.മോട്ടോര്‍ വാഹന നിയമപ്രകാരം തിരുവനന്തപുരം ആര്‍ടിഒയുടേതാണ് നടപടി. മുപ്പത് ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാന്‍ നിയമപ്രകാരമുള്ള അനുമതിയും ആര്‍ടിഒ  നല്‍കിയിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ്  വൈകിപ്പിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ വഫയില്‍ നിന്നും ശ്രീറാമില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് തയ്യാറാക്കിയിട്ടും  ശ്രീറാം   നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും വഫ ഫിറോസിനെ കണ്ടെത്താനായിട്ടില്ലെന്നുമായിരുന്നു പൊലീസ്  നല്‍കിയ വിശദീകരണം.

ശ്രീറാമിന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്ഷന് നടപടി.