'കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്നു, ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് മകള്‍'

വര്‍ക്കലയില്‍ 17 കാരിയായ മകള്‍ രക്തത്തില്‍ കുളിച്ച് ജീവനായി പിടയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ് കണ്ടതെന്ന് സംഗീതയുടെ അച്ഛന്‍ പറഞ്ഞു. കഴുത്തില്‍ ആഴത്തില്‍ മുറിവ് ഉണ്ടായിരുന്നുവെന്നും സജീവ് പറഞ്ഞു.

വടശേരിക്കോണം സംഗീതനിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് (20) പിടിയിലായത്.

രാത്രി 1.30തോടെയാണ് പെണ്‍കുട്ടിയെ രക്തത്തില്‍ കുളിച്ച് വീട്ടുമുറ്റത്തുനിന്ന് കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന് പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചത്. അഖില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്.

സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.

പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ കാണാനില്ല. സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.