ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു

മണിക്കൂറുകളോളം തടസ്സപ്പെട്ടതിന് ശേഷം ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി. “ഞങ്ങൾ വീണ്ടും ഓൺലൈനിൽ വരുന്നു! നിങ്ങളുടെ ക്ഷമയ്ക്ക് നിങ്ങൾക്കെല്ലാവർക്കും നന്ദി, മുടക്കം ബാധിച്ച എല്ലാവരോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” ഫെയ്സ്ബുക്ക് ട്വീറ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെയും സഹോദര സ്ഥാപനങ്ങളായ വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചത്. “ഫെയ്സ്ബുക്ക് ആപ്പ് ആക്‌സസ് ചെയ്യുന്നതിൽ ചില ആളുകൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കുന്നു. കഴിയുന്നത്ര വേഗത്തിൽ കാര്യങ്ങൾ സാധാരണ നിലയിലാക്കാൻ ഞങ്ങൾ പ്രവർത്തിക്കുകയാണ് , അസൗകര്യമുണ്ടായതിൽ ക്ഷമ ചോദിക്കുന്നു,” എന്ന് ഫെയ്‌സ്ബുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഏഴ് മണിക്കൂറോളമാണ് ഫെയ്സ്ബുക്കിന് കീഴിലുള്ള സാമൂഹിക മാധ്യമങ്ങളുടെ പ്രവർത്തനം നിശ്ചലമായത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും വാട്സ്അപ്പിന്റെയും സേവനം നിലച്ചിരുന്നു. എന്നാൽ എന്താണ് തടസ്സത്തിന് കാരണമെന്ന് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ലാഭം ഉണ്ടാക്കാനായി വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫെയ്സ്ബുക്കും ഉപകമ്പനികളും പ്രചരിപ്പിക്കുന്ന എന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത് എന്ന് പറയപ്പെടുന്നു. വെളിപ്പെടുത്തലിന് ശേഷം പല ഉപഭോക്താക്കളും ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഉപേക്ഷിച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം ഇടിവും നേരിട്ടു.