'സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കും, ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകും'; കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ എല്‍ഡിഎഫ് സര്‍ക്കാര്‍

സില്‍വര്‍ ലൈന്‍ പദ്ധതി വന്‍തോതിലുളള കുടിയൊഴിപ്പിക്കലും പാരിസ്ഥിതികാഘാതവും സൃഷ്ടിക്കുമെന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്. പദ്ധതിക്ക് വേണ്ടി ഭൂമിയേറ്റെടുത്താല്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും പറയുന്നു.

സില്‍വര്‍ ലൈനിന് പകരം റാപ്പിഡ് റെയില്‍ സിസ്റ്റം നടപ്പിലാക്കാന്‍ സാധ്യതാ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദോഷഫലങ്ങളെ കുറിച്ച് പറയുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വന്നാല്‍ സംഭവിക്കാവുന്ന ദൂഷ്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ടില്‍ എണ്ണിയെണ്ണി പറയുന്നുണ്ട്. വലിയ തോതിലുളള കുടിയൊഴിപ്പിക്കല്‍ വേണ്ടി വരും, ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ ജീവനോപാധികള്‍ നഷ്ടമാകുമെന്നും റിപ്പോർട്ടിലുണ്ട്.

Read more

പദ്ധതി 10000 കുടുംബങ്ങളെ ബാധിക്കും, പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ വലിയ ആഘാതമുണ്ടാക്കും, റെയില്‍വെയില്‍ നിന്നുളള എതിര്‍പ്പ്, പൊതജനങ്ങളുടെ എതിര്‍പ്പ് എന്നിവയാണ് സില്‍വര്‍ ലൈന്‍ പദ്ധതിമൂലം സംഭവിക്കുന്ന ദോഷവശങ്ങളെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കെറെയില്‍ കണക്കാക്കിയ ചെലവ് 63940 കോടിയാണെങ്കിലും നീതി ആയോഗിന്റെ കണക്കില്‍ ചെലവ് 1.26ലക്ഷം കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.