പാർട്ടികളിലെ യുഗമാറ്റം ആദ്യം അറിയാനുള്ള സിദ്ധി ജലീലിനുണ്ട്; വി.എസ് യുഗം കഴിയുന്നുവെന്ന് ആദ്യം കണ്ടെത്തിയവരിൽ ഒരാൾ ജലീലാണെന്ന് ഡോ. ആസാദ്

മുസ്ലീം ലീ​ഗിൽ കുഞ്ഞാലിക്കുട്ടി യു​ഗം അവസാനിക്കുകയാണെന്ന കെ.ടി ജലീലിന്റെ പരിഹാസത്തിന് മറുപടിയുമായി ഡോ. ആസാദ്.

പാർട്ടികളിലെ യുഗമാറ്റം ആദ്യം അറിയാനുള്ള സവിശേഷ സിദ്ധി കെ.ടി ജലീലിനുണ്ടെന്നും സി.പി.ഐ.എമ്മിൽ വി.എസ് യുഗം കഴിയുന്നുവെന്ന് ആദ്യം കണ്ടെത്തിയവരിൽ ഒരാൾ ജലീലാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മുഖ്യശത്രുവിനെ നിലംപരിശാക്കാനുള്ള വാശിയൊന്നും കുറ്റിപ്പുറം ജയത്തിനു ശേഷം ജലീലിൽ കണ്ടിട്ടില്ല. കുഞ്ഞാലിക്കുട്ടിയോടു പൊറുത്തു കൊടുത്ത സി.പി.ഐ.എം നേതാക്കളോടായിരുന്നു അദ്ദേഹത്തിനു പിന്നീട് താൽപ്പര്യമെന്നും ഡോ. ആസാദ് കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

പാർട്ടികളിലെ യുഗമാറ്റം ആദ്യം അറിയാനുള്ള സവിശേഷ സിദ്ധി കെ ടി ജലീലിനുണ്ട്. സി പി എമ്മിൽ വി എസ് യുഗം കഴിയുന്നുവെന്ന് ആദ്യം കണ്ടെത്തിയവരിൽ ഒരാൾ ജലീലാണ്. മങ്കട അലിയുടെ ദൗർഭാഗ്യം അതു തിരിയാതെ പോയതാണല്ലോ. ലീഗിൽ കുഞ്ഞാലിക്കുട്ടിയുഗം കഴിയുന്നുവെന്ന് ജലീലാണ് പറഞ്ഞതെങ്കിൽ അതു വാസ്തവമാവാനേ തരമുള്ളു.
കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് ജലീൽ പറഞ്ഞതായി കണ്ടു. അതു പുറത്തുവന്നാൽ പിന്നെ കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങി നടക്കില്ലത്രെ. കൊള്ളാം. ഇതിലും വലിയ രേഖ മുനീറിന്റെ ചാനൽ പുറത്തു വിട്ടിരുന്നു. എന്നിട്ട് കുഞ്ഞാലിക്കുട്ടിക്കോ മുനീറിനോ ഒന്നും സംഭവിച്ചിട്ടില്ല. മാറിവന്ന ഏൽ ഡി എഫ് സർക്കാറുകൾ അതിവിശാല ഹൃദയത്തോടെയാണ് പൊറുത്തു കൊടുത്തത്!
ഐസ്ക്രീംകേസുമായി മുന്നോട്ടു പോവാൻ വിഎസ് അച്ചുതാനന്ദനെയും അജിതയെയുമൊക്കെയേ കണ്ടുള്ളു. അന്ന് ഇതുപോലെ എന്റെ കൈയിൽ രേഖയുണ്ട് വല്ലപ്പോഴും വിലപേശാൻ എടുത്തുകൊള്ളാം എന്ന നിലപാടേ ജലീലും എടുത്തിട്ടുള്ളു. മുഖ്യശത്രുവിനെ നിലംപരിശാക്കാനുള്ള വാശിയൊന്നും കുറ്റിപ്പുറം ജയത്തിനു ശേഷം ജലീലിൽ കണ്ടിട്ടില്ല. കുഞ്ഞാലിക്കുട്ടിയോടു പൊറുത്തു കൊടുത്ത സി പി എം നേതാക്കളോടായിരുന്നു അദ്ദേഹത്തിനു പിന്നീട് താൽപ്പര്യം. ഇപ്പോൾ പക്ഷേ, പെട്ടെന്നൊരു കുഞ്ഞാലിക്കുട്ടിവിരുദ്ധ ധാർമ്മികബോധം ഉണർന്നത് സ്വാഗതം ചെയ്യേണ്ടതുതന്നെ. പഴയ കേസുകൾകൂടി അന്വേഷിക്കാൻ അദ്ദേഹം പറയുമായിരിക്കും. കേസെല്ലാം ഒതുക്കിക്കൊടുത്ത പിന്നാമ്പുറ നാടകങ്ങളെപ്പറ്റി പറയുമായിരിക്കും.