50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷിച്ച് എസ്.ഐ; അഭനന്ദിച്ച് മുഖ്യമന്ത്രി

അമ്പതടി താഴ്ചയുള്ള കിണറില്‍ വീണ യുവതിയെ രക്ഷപ്പെടുത്തിയഎസ്‌ഐയ്ക്ക് അഭിനന്ദന പ്രവാഹം. യുവതിയെ തിരൂര്‍ എസ്‌ഐ ജലീല്‍ ആണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനുംജലീലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി.

കഴിഞ്ഞ ദിവസം വൈരങ്കോട് തീയാട്ട് ഉത്സവത്തിന് ബന്ധുവീട്ടില്‍ എത്തിയ യുവതിയാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ അകപ്പെട്ടത്. കിണറ്റിനുള്ളില്‍ മരത്തിന്റെ വേരില്‍ കുടുങ്ങിക്കിടന്ന യുവതി ഫോണില്‍ ബന്ധുക്കളെ വിവരം അറിയിച്ചു. വിവരം ലഭിച്ച ഉടന്‍ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടുവെങ്കിലും ഗതാഗതക്കുരുക്കില്‍ കുടുങ്ങി.

ഇതിനിടെ സ്ഥലത്തെത്തിയ ജലീലും നാട്ടുകാരും കിണറിന് സമീപത്തെ കുറ്റിക്കാടുകള്‍ വെട്ടിമാറ്റി. പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ അവരുടെ കയര്‍ ഉപയോഗിച്ച് എസ്‌ഐ തന്നെ കിണറ്റിലിറങ്ങി യുവതിയെ വലയില്‍ ഇരുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അനുകരണീയമായ മാതൃകയാണ് ജലീല്‍ ചെയ്തതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ധീരത കൈവിടാതെ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീല്‍2007ലാണ് മലപ്പുറംഫയര്‍ഫോഴ്‌സില്‍ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് 2016ല്‍ കേരളാപൊലീസില്‍ ചേരുകയായിരുന്നു. ഫയര്‍ഫോഴ്‌സിലെ പരിശീലനമാണ് യുവതിയെ രക്ഷിക്കാന്‍ സഹായിച്ചതെന്ന്ജലീല്‍ പറഞ്ഞു.