ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. തോപ്പുംപടി അത്തിപ്പുഴ സ്വദേശി അലനാണ് കേസില്‍ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7.45ന് മൂലംകുഴി സ്വദേശി ബിനോയ് സ്റ്റാന്‍ലിയെയാണ് അലന്‍ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി അലനെ പ്രദേശത്ത് പൂട്ടിക്കിടന്ന ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതിയെ നിലവില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രതിയെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ബിനോയുടെ കടയിലെത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ ഇരുവരും തമ്മില്‍ ഏറെ നേരം തര്‍ക്കിക്കുന്നതും വ്യക്തമാണ്. തന്നെ വകവരുത്തുമെന്ന് അലന്‍ പറഞ്ഞ് നടക്കുന്നതായി ബിനോയ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം.