'കത്തി കഴുത്തില്‍വെച്ച് വസ്ത്രം അഴിപ്പിച്ചു, തന്നേയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു'; തിരുവല്ല സ്പായില്‍ ഗുണ്ടാപിരിവ് നല്‍കാത്തതിന് കാപ്പാ പ്രതി ബലാല്‍സംഗം ചെയ്ത യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവല്ല നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്പായില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗംചെയ്ത സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അതിജീവിത. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് അതിജീവിത പറയുന്നു. തന്നെയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്‌നരാക്കി കിടത്തി വീഡിയോ ചിത്രീകരിച്ചെന്നും കത്തി കഴുത്തിവെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി. മരണം സുബിന്‍ എന്ന വിളിപ്പേരുള്ള കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോയും അഞ്ച് പേരും ചേര്‍ന്നാണ് തിരുവല്ല സ്പായിലെ ജീവനക്കാരിയെ ബലാല്‍സംഗം ചെയ്തത്.

11 കേസുകളില്‍ പ്രതിയായ സുബിന്‍, കാപ്പാ നിയമപ്രകാരം കരുതല്‍തടങ്കലിലായിരുന്നു. ഏതാനും മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഫെബ്രുവരി ഒന്നിന് പകല്‍ മൂന്നരയോടെയാണ് ഗുണ്ടാസംഘം സ്ഥാപനത്തിലെത്തിയത്. പണം ഇല്ലെന്ന് പറഞ്ഞതോടെ വനിതാജീവനക്കാരിലൊരാളെ തടഞ്ഞുനിര്‍ത്തുകയും അടുത്ത മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ജീവനക്കാരിയെ സുബിന്‍ ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തി അപമര്യാദയായി പെരുമാറുന്നത് പുറത്ത് വന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം.

‘രാഹുല്‍ എന്നയാള്‍ സ്ഥിരമായി ഗുണ്ടാപ്പിരിവ് വരാറുണ്ട്. സുബിന്‍ ആദ്യമായിട്ടാണ് വരുന്നത്. ജീവനക്കാരോട് 50000 രൂപ ആവശ്യപ്പെട്ടു. മുതലാളിയോട് മൂന്ന് ലക്ഷം രൂപ ഇട്ട് തരാന്‍ പറയണം ഇല്ലെങ്കില്‍ എടുത്ത് വെച്ച വീഡിയോ ലൈവായി പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. ക്വട്ടേഷന്‍ കിട്ടിയിട്ട് വന്നതാണെന്ന് പറഞ്ഞു’ അതിജീവിത പറഞ്ഞു. സ്പായിലെ മറ്റു ജീവനക്കാര്‍ ബലാത്സംഗത്തിന് ഒത്താശ ചെയ്തുവെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തില്‍ കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്സാണ്ടര്‍ ചാക്കോ (മരണം സുബിന്‍-29), കുളക്കാട് മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. നാലുപേര്‍ ഒളിവിലാണ്. സുബിനെ അറസ്റ്റുചെയ്യാനായി പോലീസ് സംഘം വീട്ടിലെത്തിയപ്പോള്‍ ഇയാളുടെ വളര്‍ത്തുനായ്ക്കള്‍ പോലീസിനുനേരേ പാഞ്ഞടുത്തു. എസ്.ഐ. ഉണ്ണികൃഷ്ണന്‍, സി.പി.ഒ. അഭിലാഷ് എന്നിവര്‍ക്ക് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

Read more

കേസിലെ പ്രതിയായ ‘മരണം സുബിന്‍’ എന്ന സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ പൊലീസ് നീക്കം. കാപ്പാ നിയമപ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാല്‍സംഗം അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.