ശിവരഞ്ജിത്തിനും നസീമിനും ജാമ്യം, യൂണിവേഴ്‍സിറ്റി കോളജിൽ കടക്കരുത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവനന്തപുരം വഞ്ചിയൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. യൂണിവേഴ്‌സിറ്റി കോളജില്‍ കയറരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ജൂലൈ ആദ്യവാരമാണ് യൂണിവേഴ്!സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ ഒരു സംഘം എസ്.എഫ്.ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. കാന്റീനില്‍ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്.എഫ്.ഐ നേതാക്കളായ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. നെഞ്ചിലും മുതുകിലും കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിന്റെ മധ്യഭാഗത്തായി ഏറ്റ കുത്തിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി കണ്ടെത്തിയതിനാല്‍ അഖിലിനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. ദിവസങ്ങളോളം അഖിലിന് ആശുപത്രിയില്‍ കഴിയേണ്ടിയും വന്നു.