വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയ്‌ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് നിയമ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. അതേസമയം വ്യാജവാർത്തക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് ബ്ലോഗറും ഡോക്ടറുമായ ഷിംന അസീസ്. മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ എന്ന് ഷിംന തന്റെ കുറിപ്പിൽ പറഞ്ഞു.
ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ചിക്കൻ കഴിച്ച് രണ്ടാഴ്‌ചക്കകം വാക്‌സിനെടുത്താൽ മരിച്ച് പോകുമെന്ന് പറഞ്ഞൊരു സാധനം കേട്ടു. കാറ്ററിങ് ടീം ഉണ്ടാക്കിയ ഫുഡ് കഴിച്ച് വാക്‌സിനെടുത്താലും മയ്യത്താകുമത്രേ…
ആരോഗ്യവകുപ്പ് (സ്‌പെഷ്യൽ) ഡയറക്ടർ ഗംഗാദത്തന്റെ പേരിലാണ് ഇങ്ങനൊരു മെസേജ്. മേൽപ്പറഞ്ഞ ദത്തൻ ഈ വകുപ്പിലില്ല. മെസേജ് ഫേക്കാണ്.
മെസേജുണ്ടാക്കിയ ചേട്ടന് ഒരു പണീം ഇല്ലെങ്കിൽ ആ അടുക്കളേൽ ചെന്ന് ജീരകമോ കടുകോ എടുത്ത് എണ്ണൂ…
ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ട കേസാണ്, മൂപ്പര് ഉടൻ പൊങ്ങുമായിരിക്കും.
ഈ ജാതി നട്ടപ്പിരാന്തൊന്നും വിശ്വസിച്ചേക്കല്ലേ… വല്ലോമൊക്കെ കഴിച്ച് മനസ്സമാധാനമായിരിക്ക്, സ്ലോട്ട് സെറ്റാകുമ്പോൾ വാക്‌സിനുമെടുക്കൂ. അമെയ്‌തി. നന്റ്‌റി.