റിസോര്‍ട്ടുകളും ഹോട്ടലുകളും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളച്ചതല്ല; പൊളിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പ്രതിരോധിക്കുമെന്ന് എംഎം മണി

മൂന്നാറില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആര് വന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. മൂന്നാറില്‍ 2300 ഏക്കര്‍ കയ്യേറ്റമെന്ന് റിപ്പോര്‍ട്ട് കൊടുത്ത ജില്ലാ കളക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

മൂന്നാര്‍ ദൗത്യ സംഘത്തെ എതിര്‍ക്കുന്നില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, പുതിയ വനം കയ്യേറ്റം എന്തെങ്കിലുമുണ്ടെങ്കില്‍ അത് മാത്രം നോക്കിയാല്‍ മതിയെന്നും എംഎം മണി അറിയിച്ചു. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകര്‍ക്കാന്‍ ആരും വരണ്ട. റിസോര്‍ട്ടുകളും ഹോട്ടലുകളും ഒരു സുപ്രഭാതത്തില്‍ മൂന്നാറില്‍ പൊട്ടിമുളച്ചതല്ലെന്നും എംഎം മണി പറഞ്ഞു.

സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ ഇവിടെ കെട്ടിപ്പൊക്കിയത്. ഇതൊക്കെ പൊളിച്ച് കളയാമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ടതില്ലെന്നും എംഎല്‍എ വ്യക്തമാക്കി. പൊളിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പ്രതിരോധിക്കുമെന്നും പുതിയ വനം കയ്യേറ്റം എന്തെങ്കിലും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിച്ച് നടപടിയെടുക്കാമെന്നും എംഎം മണി പറഞ്ഞു.