വിമത വൈദീകരുടെ സമരം മൂന്നാം നാളിലേക്ക്, കൂടുതൽ വിശ്വാസികൾ അരമനയിൽ സംഘടിക്കുന്നു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇരു ഭാഗത്തു നിന്നുമുള്ള കൂടുതൽ വിശ്വാസികൾ എറണാകുളത്തെ അതിരൂപത ആസ്ഥാനത്തേക്ക് എത്തുകയാണ്. പ്രശ്ന പരിഹാരത്തിനായി ഇന്നലെ രാത്രി വൈകി സ്ഥിരം സിനഡുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്താണ് വെള്ളിയാഴ്ച ചർച്ച നടത്തിയത്. ചർച്ചക്ക് ശേഷം ബിഷപ്പ് ഹൗസിൽ ഉപവാസം അനുഷ്ഠിക്കുന്ന വൈദികരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമരം തുടരാൻ വൈദികർ തീരുമാനിച്ചത്. ചർച്ചയിൽ പുരോഗതി ഉണ്ടെങ്കിലും ലഭിച്ച ഉറപ്പുകളിൽ കൂടുതൽ വ്യക്തത വേണമെന്നാണ് സമരം നടത്തുന്ന വൈദികരുടെ ആവശ്യം. ഇക്കാര്യങ്ങൾ ഇന്ന് സിനഡിനെ അറിയിക്കും. തുടർന്ന് സിനഡുമായി വീണ്ടും ചർച്ച നടക്കുമെന്നാണ് വൈദികർ പറയുന്നത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ ഒഴിവാക്കുക , സസ്പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന വൈദികർ ഉന്നയിക്കുന്നത്. ഇവയിൽ ചില കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.

അതിനിടെ ഇന്ന് രാവിലെ ഇവിടെ വിശ്വാസികൾ തമ്മിൽ ചേരി തിരിഞ്ഞ ചെറിയ തോതിൽ സംഘര്ഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വൈദീകരെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അതിരൂപത ആസ്ഥാനത്തേക്ക് എത്തുകയാണ്. ഇത് സ്ഥിതിഗതികൾ കൈവിട്ടു പോകുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.