എല്‍പി സ്‌കൂളിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരുടെ പൂജ; പ്രതിഷേധ മാര്‍ച്ചുമായി സിപിഎം

കോഴിക്കോട് എല്‍പി സ്‌കൂളിനകത്ത് പൂജ നടത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം മാര്‍ച്ച്. കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്‌കൂളില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മും ഡിവൈഎഫ്‌ഐയും ഇന്ന് സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. പ്രാദേശിക ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത്.

സ്‌കൂള്‍ മാനേജര്‍ അരുണയുടെ മകന്‍ രുധീഷാണ് പൂജയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിവരം. സ്‌കൂളില്‍ രാത്രി അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ടാണ് നാട്ടുകാര്‍ എത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെത്തി പൂജ തടയുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. മഹാനവമിയോട് ബന്ധപ്പെട്ട് സ്‌കൂളില്‍ പൂജ നടത്താറുണ്ടെന്നും അത് മുടങ്ങിയതിനാല്‍ ഗണപതി ഹോമം നടത്തുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.