പൊലീസുകാര്‍ക്ക് ഗുണ്ടാബന്ധം; ഡി.വൈ.എസ്.പി ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ

പൊലീസുകാര്‍ക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോട്ടയത്ത് ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ടാ തലവന്‍ അരുണ്‍ ഗോപനുമായി ഡിവൈഎസ്പി അടക്കമുള്ള ഉന്നത പൊലീസുകാര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും പൊലീസുകാര്‍ മാസപ്പടി പണം വാങ്ങിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. മാസപ്പടി വാങ്ങിയവര്‍ പൊലീസിന്റെ നീക്കങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ചീട്ടുകളിക്ക് പിടിച്ച ഗുണ്ടയ്ക്ക് ജാമ്യം നല്‍കാന്‍ ഒത്താശ ചെയ്തുവെന്നും കണ്ടെത്തി.

ഒരു ഡിവൈഎസ്പി ഒരു സിഐ രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. ഹണി ട്രാപ്പ് കേസില്‍ ഗുണ്ടയെ പൊലീസ് പിടികൂടിയിരുന്നു. അപ്പോഴാണ് ഡിവൈഎസ്പി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും ഗുണ്ടയും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് പുറത്തറിഞ്ഞത്.

മാസപ്പടി വാങ്ങിയതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ പ്രതിയെ ക്രമസമാധാന ചുമതയുള്ള ഡിവൈഎസ്പി സ്റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.