ശ്രീറാമിനെതിരെ കേസെടുക്കാന്‍ വൈകിയത് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കാന്‍ വൈകിയതിനാലെന്ന് പൊലീസ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുക്കാന്‍ വൈകിയത് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കാന്‍ വൈകിയതു കൊണ്ടാണെന്ന് പൊലീസ്. ഏഴ് മണിക്കൂറിന് ശേഷമാണ് പരാതി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായതെന്നും വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരാതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വഫയുടെ വൈദ്യ പരിശോധന നടത്തണമെന്ന് പറഞ്ഞ് പരാതിക്കാരന്‍ തര്‍ക്കിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന സമയത്ത് രക്ത പരിശോധന നടത്താതിരുന്നത് എസ്.ഐയുടെ വീഴ്ചയാണ്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നോയെന്നറിയാനുള്ള വൈദ്യ പരിശോധന വൈകിപ്പിച്ച പൊലീസിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ് ഇത്തരമൊരു വാദം മുന്നോട്ടുവെയ്ക്കുന്നതെന്ന് പരാതിയുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിന്റെ രക്ത സാമ്പിള്‍ പൊലീസ് ശേഖരിച്ചത് വാഹനാപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാതിരുന്നതോടെ കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുകയും ചെയ്തു.