'ഇത് നാക്കുപിഴയല്ല'; രാജി വെയ്ക്കുകയല്ലാതെ സജി ചെറിയാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

രാജി വയ്ക്കുകയല്ലാതെ സജി ചെറിയാന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഭരണഘടനയെക്കുറിച്ച് സജി ചെറിയാന്‍ പറഞ്ഞത് നാക്കുപിഴയല്ലെന്നും ആ ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രിക്ക് രാജി വയ്ക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സജി ചെറിയാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ അടിസ്ഥാനം ഭരണഘടനയാണ്. സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയത്. എത്രയും പെട്ടെന്ന് സജി ചെറിയാന്‍ രാജി നല്‍കുകയാണ് വേണ്ടതെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല.

സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍റെ ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.