സഹോദരന് തന്റെ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണമെന്ന് പികെ ഫിറോസ്

ലഹരി കേസില്‍ സഹോദരന്‍ പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പികെ ഫിറോസ്. തന്റെ സഹോദരന്‍ ഒരു വ്യക്തിയാണെന്നും അദ്ദേഹത്തിന് തന്റെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്നും പികെ ഫിറോസ്. തന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.

സഹോദരന്‍ പികെ ബുജൈര്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സ്ഥാനം രാജിവെച്ച് പികെ ഫിറോസ് മാതൃകയാകുമോയെന്ന് ചോദിച്ച് ബിനീഷ് കോടിയേരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പികെ ഫിറോസ് പ്രതികരിച്ചിരിക്കുന്നത്.

ബുജൈറിന്റെ സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരെ ആരോപണങ്ങള്‍ വ്യാപകമായി ഉയര്‍ന്നു വരുന്ന ഒരു കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തന്റെ സഹോദരന്‍ ഒരു വ്യക്തിയാണ്. താന്‍ വേറൊരു വ്യക്തി. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള യോജിപ്പുമില്ലെന്ന് മാത്രമല്ല തന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ്.

Read more

ബുജൈറിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അത് ബോദ്ധ്യമാകമെന്നും പികെ ഫിറോസ് പറഞ്ഞു.
അദ്ദേഹത്തിന്റെ രാഷ്ട്രീയവും തന്റെ രാഷ്ട്രീയവും വേറെയാണ്. കുടുംബമാകുമ്പോള്‍ അങ്ങനെയൊക്കെ ആകാമല്ലോ. തെറ്റ് ചെയ്താല്‍ സഹോദരനായാലും ശിക്ഷിക്കപ്പെടണം. അനിയന്‍ ചെയ്ത കുറ്റത്തിന് തന്നെ ക്രൂശിക്കുകയാണെന്നും ഫിറോസ് വ്യക്തമാക്കി.