'ബിരിയാണിച്ചെമ്പ്' വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല; കെ.ടി ജലീലിനെ പരിഹസിച്ച് പി.കെ ഫിറോസ്

മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങളെ പരിഹസിച്ച് തള്ളിയ കെടി ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’ എന്നാണ് ഫെയ്‌സ്ബുക്കിലൂടെ ഫിറോസ് കെ ടി ജലീലിനെ പരിഹസിച്ചത്.

‘സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..’ എന്നായിരുന്നു ജലീലിന്റെ പരിഹാസം. ഇതിനെ അതെ രീതിയിലായിരുന്നു ഫിറോസ് പരിഹസിച്ചത്.

‘ബാപ്പാനെ കുറ്റം പറയാന്‍ പറ്റില്ല, സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒരുമിച്ച് വന്നാലും കോണ്‍സുലേറ്റില്‍ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’ വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല’ എന്ന് ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകള്‍ക്കും ദൂബായ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ കോടതി മുമ്പാകെ 164 പ്രകാരം മൊഴി നല്‍കി പുറത്തിറങ്ങവേ മാധ്യമങ്ങളോടാണ് സ്വപ്നാ സുരേഷ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശത്തിനിടെ അത്യവിശ്യമായി ഒരു ബാഗ് കേരളത്തില്‍ നിന്ന്‌കൊടുത്തയക്കണമെന്നാവശ്യപ്പെട്ട് ശിവശങ്കര്‍ അന്ന് കോല്‍സുലേറ്റിലുണ്ടായിരുന്ന തന്നെ വിളിച്ചെന്നും അതില്‍ മുഴുവന്‍ കറന്‍സിയായിരുന്നെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അതോടൊപ്പം ബിരിയാണ് ചെമ്പ് എന്ന് പേരില്‍ ദുബായ് കോണ്‍സുലേറ്റില്‍ വന്നവയെല്ലാം ക്‌ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുവെന്നും അതില്‍ ബിരിയാണി വയ്കാനുള്ള പാത്രങ്ങള്‍ മാത്രമല്ല മറ്റെന്തോ ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.