കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ഒന്നുമറിയില്ല; സംഘപരിവാറിന്റെ കലാപനീക്കം അനുവദിക്കില്ലന്നും പിണറായി

കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി മോദിക്ക് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവനാമം ഉച്ചരിക്കാന്‍ പറ്റാത്ത നാടാണെന്നാണ് മോഡി പറഞ്ഞത്. എന്നാല്‍, ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മോഡി പറഞ്ഞതുപോലെ ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ ആരും കേസില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന നിലപാടാണ് സംഘപരിവാറിന്. നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്. നിയമവ്യവസ്ഥയ്ക്ക് എതിരായി സംഘപരിവാര്‍ വന്നപ്പോഴാണ് ശക്തമായ നടപടിയുണ്ടായത്. സ്ത്രീകളെയും കുടുംബത്തെയുമടക്കമാണ് ആക്രമിച്ചത്. ഇവിടെ നിയമത്തിന് ആരും അതീതരല്ല. നിയമത്തിന് വിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും ശക്തമായ നടപടിയുണ്ടാകും. പ്രകോപനമായിരുന്നു സംഘപരിവാര്‍ ലക്ഷ്യം. സംയമനത്തോടെ പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിച്ചതിനാല്‍ സമാധാനം നിലനിന്നു. ഇത്തരം അക്രമം നടത്തിയവര്‍ക്കെതിരെയാണ്

കേസെടുത്തത്. മോഡിയുടെ കക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, ഇത് നാട് വേറെയാണ്. കേരളത്തില്‍ അത് നടക്കില്ല. ബിജെപിയുടെ വോട്ട് സ്വന്തം സ്ഥാനാര്‍ഥിക്കുതന്നെ കിട്ടുമെന്നുറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുമോയെന്നും പിണറായി ചോദിച്ചു.