പീരുമേട് തിരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി; സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ച് വച്ചുവെന്ന് ആരോപണം

പീരുമേട് തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസിന്റേതാണ് ഹർജി. പീരുമേട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള വാഴൂർ സോമന്റെ തിരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സിറിയക് തോമസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

നാമനിർദേശ പത്രികയ്ക്കൊപ്പം വാഴൂർ സോമൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പല വിവരങ്ങളും മറച്ച് വച്ചു, ചില ഭാഗങ്ങൾ മനപൂ‍ർവം ഒഴിവാക്കി എന്നാണ് സിറിയക് തോമസിന്റെ ഹർജിയിലെ ആരോപണം. വാഴൂർ സോമന്റെ ഭാര്യയുടെ പാൻ കാർഡ് വിവരങ്ങൾ ഇല്ലെന്നും, ഇൻകം ടാക്സ് റിട്ടേണിലെ വിവരങ്ങൾ പൂർണമല്ലെന്നും, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിൽ വ്യക്തതയില്ലെന്നും, ബാധ്യതയും വരുമാനവും കൃത്യമായി പറഞ്ഞിട്ടില്ല തുടങ്ങിയ ആരോപണങ്ങളും ഹർജിയിൽ പറയുന്നു.

വാഴൂർ സോമൻ്റെ നാമനിർദ്ദേശ പത്രികയിൽ അപാകതയുണ്ടങ്കിലും അത് അംഗീകരിച്ചത് ആ സമയത്ത് ഭരിക്കുന്ന സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും വികലമായ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിച്ചതിനാൽ മറ്റുള്ളവരുടെയും സമാനമായ പത്രികകൾ സ്വീകരിക്കേണ്ടി വന്നെന്നും ഹർജിയിൽ ആരോപിക്കുന്നു. സുപ്രീംകോടതി അഭിഭാഷകൻ അൽജോ കെ ജോസഫാണ് ഹർജി സമർപ്പിച്ചത്.

നേരത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിറിയക് തോമസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നും വരണാധികാരിയുടെ അറിവോടും സമ്മതത്തോടുംകൂടി പൂർണ വിവരങ്ങൾ പിന്നീട് സമർപ്പിച്ചിരുന്നെന്നുമായിരുന്നു വാഴൂർ സോമന്‍റെ നിലപാട്. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിറിയക് തോമസ് വ്യക്തമാക്കിയിരുന്നു.

Read more