പി.സി ജോര്‍ജ്ജ് കോടതിയെ ധിക്കരിക്കുന്നു; വിദ്വേഷ പ്രവൃത്തി ചെയ്യുന്നത് ആരായാലും നടപടിയുണ്ടാകും: പി. രാജീവ്

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയില്‍ എത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ മന്ത്രി പി രാജീവ്. പി ിസ ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നില്‍ക്കുകയും ചെയ്താല്‍ അത് സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തി ചെയ്യുന്നത് ആരാണെങ്കിലും അതിനെതിരെ ശക്തമായ നടപടി ഉണ്ടാകും. പി.സി.ജോര്‍ജിന്റെ കാര്യത്തില്‍ കേരള സമൂഹത്തിന് വ്യക്തതയുണ്ട്. അ്‌ദ്ദേഹം പറയുന്ന കാര്യങ്ങള്‍ ജനം മനസിലാക്കും വര്‍ഗീയത കേരളം തിരിച്ചറിയുമെന്നും മന്ത്രി പി.രാജീവ് കൂട്ടിച്ചേര്‍ത്തു.

വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പി സി ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പൊലീസിനെ അറിയിക്കുകയായിരുന്നു. ഹാജരാകാന്‍ കഴിയില്ലെന്ന് അറിയിച്ച് പി സി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും പി സി ജോര്‍ജ് അതും തള്ളി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുക എന്നത് ഭരണഘടനാപരമായും ജനാധിപത്യപരമായും തന്റെ അവകാശവും കമയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്നും കേരള പൊലീസല്ല, പിണറായിയുടെ ഊളന്‍മാരാണിതെന്നും ജോര്‍ജ്ജ് ആരോപിച്ചു. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്ക് എതിരെ ഒരു എഫ് ഐ ആര്‍ പോലും ഉണ്ടാകില്ലായിരുന്നെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

Read more

ബി ജെ പി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് വേണ്ടി പ്രചാരണം നടത്താനാണ് പി സി ജോര്‍ജ്ജ് ഇന്ന് തൃക്കാക്കരയില്‍ എത്തുന്നത്. യോഗങ്ങളിലും സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടന പരിപാടിയിലും പങ്കെടുക്കും. അതേസമയം തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും.