'തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പാറമേക്കാവ് ദേവസ്വം

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ് നിബന്ധനകൾ കൊണ്ടു വരരുത്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം. ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഈ ആവശ്യം അറിയിക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധി പ്രതികരിച്ചു.

അതേസമയം സംസ്ഥാനത്ത് കോവി‍ഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചു. യോഗത്തിൽ  ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന പങ്കെടുക്കും. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം പൂരപറമ്പിലേക്ക് പ്രവേശനമെന്ന് പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യോഗം. ദേവസ്വങ്ങളും പൂരം നടത്തിപ്പ് ആലോചിക്കാൻ ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും ചർച്ച ചെയ്യും.