ആലുവയിലേത് ദാരുണമായ സംഭവമെന്ന് മന്ത്രി പി രാജീവ്; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് പറയാനാവില്ല, മികച്ച രീതിയില്‍ അന്വേഷണം നടത്തി

ആലുവയില്‍ അഞ്ചു വയസുകാരി ചാന്ദ്‌നി കൊല്ലപ്പെട്ടത് ദാരുണമായ സംഭവമെന്ന് മന്ത്രി പി രാജീവ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്നും എല്ലാ വിവരങ്ങളും പുറത്ത് വരുമെന്നും മന്ത്രി പറഞ്ഞു. പൊലീസിന് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചു എന്ന് പറയാനാകില്ലെന്നും പൊലീസ് മികച്ച രീതിയില്‍ അന്വേഷണം നടത്തിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടാന്‍ പൊലീസിന് സാധിച്ചു. ആ ഘട്ടത്തില്‍ പ്രതി മദ്യപിച്ച നിലയിലായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും പി രാജീവ് പറഞ്ഞു. എന്തായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് ഇനി അറിയേണ്ടത്. വളരെ വേദനിപ്പുക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും പ്രതികരിച്ചു.

ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം കണ്ടെത്തിയത്. ചാക്കിട്ട് മൂടി കല്ലുവെച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതി അസ്ഫാക് ആലം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മൃതദേഹം താന്‍ ഉപേക്ഷിച്ചുവെന്നും അസ്ഫാക്ക് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കത്ത് പ്ലാസയില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി മഞ്ജയ് കുമാറിന്റെ മകളെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളി അസ്ഫാക്ക് ആലം തട്ടിക്കൊണ്ടു പോയത്. ഇയാള്‍ കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും മദ്യലഹരിയില്‍ ആയതുകൊണ്ട് പെണ്‍കുട്ടിയെ സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രതി കുട്ടിയെ കൊന്ന കാര്യം പൊലീസിനോട് സമ്മതിച്ചത്. കുട്ടിയുടെ അമ്മ ഉണങ്ങാനിട്ട തുണിയെടുക്കാന്‍ പോയ സമയത്താണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നാണ് വിവരം. പ്രതിയെ പ്രദേശവാസികള്‍ക്കൊന്നും പരിചയമില്ല. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഇവിടെ താമസം തുടങ്ങിയത്.