മണ്ഡലം സ്വയം തീരുമാനിക്കുന്നത് അപഹാസ്യം, ശ്രീധരൻ പിള്ളയുടേത് ബാധ കയറിയതു പോലുള്ള പ്രവർത്തനം, ആഞ്ഞടിച്ച് പി. പി മുകുന്ദൻ

ബാധ കയറിയതു പോലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയുടെ ചില സമയങ്ങളിലെ പ്രവര്‍ത്തനമെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി മാറ്റേണ്ട സമയമായെന്നും ബി ജെ പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന മുൻ സംസ്ഥാന സെക്രട്ടറി പി.പി മുകുന്ദന്‍. പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവര്‍ത്തകരെ നിരാശയിലാക്കുകയാണ്.

നേതാക്കള്‍ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതിയും ശരിയല്ല. താന്‍ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ടോം വടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെയും മുകുന്ദൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ടോം വടക്കനെ പോലുള്ളവരുടെ വരവ് വലിയ ആഘോഷമാക്കേണ്ട കാര്യമില്ല. ടോം വടക്കനെന്നല്ല ആര്‍ക്ക് വേണമെങ്കിലും ബി.ജെ.പിയില്‍ വരാം. ടോം വടക്കനെ പോലെയുള്ളവര്‍ കുറച്ച് കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെയെന്നും മുകുന്ദന്‍ മീഡിയവണിനോട് പറഞ്ഞു.

യു.ഡി.എഫും എല്‍.ഡി.എഫും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിട്ടും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കാത്തത് നേതൃത്വത്തിന്റെ അപചയം തന്നെയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.