സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവിട്ട നടപടി; സര്‍ക്കാരിനെതിരെ കടുത്ത നടപടിക്കൊരുങ്ങി പ്രതിപക്ഷം, രാഷ്ട്രപതിയെ സമീപിച്ചേക്കും

കിഫ്ബിക്കെതിരായ സി. ആന്‍റ് എ.ജി റിപ്പോർട്ടിലെ ഭാഗങ്ങൾ സഭയിൽ വെക്കാതെ പുറത്തുവിട്ട സർക്കാരിനെതിരെ കൂടുതല്‍ നടപടികളെ കുറിച്ച് ആലോചിച്ച് പ്രതിപക്ഷം.  നിയമപരമമായ എന്ത് നടപടി സ്വീകരിക്കാമെന്നാണ് ആലോചന. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവര്‍ണറേയും രാഷ്ട്രപതിയേയും സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ദ്ധരുമായി പ്രതിപക്ഷ നേതാക്കള്‍ ആരായും.

നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രി തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ധനമന്ത്രിയുടെ വാക്കുകള്‍ സിഎജി എന്ന ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

അതേസമയം വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് ധനവകുപ്പിനുള്ളത്.  കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സി.എ.ജി റിപോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍ക്ക് പിന്നാലെ ഭരണഘടനാ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വെയ്ക്കുന്നതിന്റെ ഭാഗമാണെന്നാണ് തോമസ് ഐസക് കുറ്റപ്പെടുത്തിയത്.

കിഫ്ബിയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുന്നുവെന്നും ഇതിന് കേന്ദ്ര സർക്കാരിന്‍റെ ഒത്താശയുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടന വിരുദ്ധമാണെന്നാണ് സിഎജി റിപ്പോർട്ട് ഇതിന്‍റെ തെളിവാണെന്നും ഐസക് പറഞ്ഞു.

1999 മുതൽ 9 തവണ സി ആന്‍ഡ് എ ജി കിഫ്ബിയിൽ ഇൻസ്പെക്ഷനോ ഓഡിറ്റോ നടത്തിയിട്ടുണ്ട്. 2020ലെ കരട് റിപ്പോർട്ടിലൊഴികെ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദം ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനെതിരെ സി ആൻഡ് എ ജിയും ഇ.ഡിയുടെ ചുവട് പിടിച്ച് നീങ്ങുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി.