സംസ്ഥാനത്ത് ഉള്ളിവില കുതിച്ചു കയറുന്നു. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കനത്ത മഴ കാരണം വലിയ തോതില്‍ കൃഷിനാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്യസംസ്ഥാനങ്ങളില്‍ നിന്നുളള പച്ചക്കറിയുടെ വരവിലും കുറവുണ്ട്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 60 രൂപയായിരുന്ന സവാളയുടെ വില ഇന്ന് 80 രൂപയിലേക്ക് കയറിയപ്പോള്‍. തക്കാളി കിലോയ്ക്ക് 30 ആയിരുന്നത് 40 രൂപയിലേക്ക് വര്‍ദ്ധിച്ചു.
ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയില്‍ നിന്ന് 80 ലേക്കും വില നിലവാരം ഉയര്‍ന്നു. രാജ്യത്ത് മൊത്തത്തില്‍ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്റെ സൂചനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ചില മാര്‍ക്കറ്റുകളില്‍ വില 80 മുകളിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങിയേക്കുമെന്നാണ് സൂചന.
ഒരാഴ്ച മുമ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് വില കുറയുന്നതിന്റെ സൂചനകള്‍ കണ്ടിരുന്നു. എന്നാല്‍, മൂന്ന് ദിവസം മുമ്പ് വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിലെ മൊത്ത വിപണിയില്‍ ഓഗസ്റ്റ് തുടക്കത്തില്‍ കിലോയ്ക്ക് ശരാശരി 13 രൂപയില്‍ നിന്ന് ഇപ്പോള്‍ 55 രൂപയായും ചില്ലറ വില്‍പ്പന വില 20 രൂപയില്‍ നിന്ന് 80 രൂപയായും കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരക്ക് നാലിരട്ടിയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനത്തില്‍ നിന്നുള്ള വരുമാനത്തില്‍ ഇടിവുണ്ടായത്, രാജ്യത്തുടനീളമുള്ള കാലാനുസൃതമല്ലാത്ത മഴ മൂലമുളള വിളനാശം, സര്‍ക്കാരുകളുടെ വില നിയന്ത്രണ സംവിധാനങ്ങള്‍ പരാജയപ്പെടുന്നത് എന്നിവയാണ് വ്യാപാരികള്‍ ഉള്ളി വില കൂടാനുണ്ടായ കാരണങ്ങളായി പറയുന്നത്. “ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴ മൂലം ഖാരിഫ് വിളയുടെ വ്യാപകമായ നാശനഷ്ടമുണ്ടായി.
ഇതോടെ, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതച്ച ആദ്യഘട്ട ഉള്ളി വലിയ തോതില്‍ കേടായി. അതിനാല്‍, ഒക്ടോബര്‍ രണ്ടാം വാരത്തില്‍ വിപണികളില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്ന ഉള്ളി വിതരണത്തില്‍ വലിയ ഇടിവുണ്ടായി. ഇതേത്തുടര്‍ന്ന് ഉള്ളി വില തുടര്‍ച്ചയായി ഉയരുകയാണ്”, മഹാരാഷ്ട്രയിലെ ലസല്‍ഗാവ് എപിഎംസി ചെയര്‍മാന്‍ ജയ്ദത്ത ഹോള്‍ക്കര്‍ പറഞ്ഞു.
Read more
ഉള്ളി കയറ്റുമതി നിരോധിക്കുകയും ആഭ്യന്തര വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം ഉപഭോക്തൃകാര്യ വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും വില നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലയെന്നതാണ് വിപണിയിലെ വിലക്കയറ്റം നല്‍കുന്ന സൂചന.