മരട് ഫ്ളാറ്റ് അഴിമതിക്കേസ്: സി.പി.എം നേതാവിനെതിരെ കൂടുതല്‍ തെളിവുകള്‍

മരട് ഫ്‌ളാറ്റ് അഴിമതി കേസില്‍ സി.പി.എം നേതാവ് കെ.എ ദേവസിയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരിസ്ഥിതി ലോല പ്രദേശമായ മരടിനെ സിആർഇസഡ് രണ്ടിലേക്ക്  മാറ്റണമെന്ന ആവശ്യവുമായി ദേവസി സര്‍ക്കാരിന് നല്‍കിയ നിവേദനമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമം ലംഘിച്ചുള്ള നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഫ്‌ളാറ്റുകള്‍ക്കായി സി.പി.എം നേതാവ് ഇടപ്പെട്ടത്.

അതേസമയം മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ സി.പി.എം നേതാവ് കെ.എ ദേവസിക്കെതിരെ അന്വേഷണം ആരംഭിക്കാന്‍ അനുമതി തേടി രണ്ടര മാസം മുമ്പേ സര്‍ക്കാരിന് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിരുന്നു. ദേവസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

കെ.എ ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2006 ലാണ് അനധികൃത ഫ്‌ളാ റ്റ് സമുച്ചയങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയത്.ഇതിനെതിരെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്റഫ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുപിറകേയാണ് ഭൂമി തരംമാറ്റണമെന്നാവശ്യപ്പെട്ട് ദേവസി സർക്കാരിന് കത്തയക്കുന്നത്.

തീരദേശ പരിപാലന ചട്ടപ്രകാരം പാരിസ്ഥിതിക ദുർബല പ്രദേശമായ മരടിനെ, കോസ്റ്റല്‍ റെഗുലേഷൻ സോണ്‍ മൂന്നില്‍ നിന്നും രണ്ടിലേക്ക് തരംമാറ്റണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. തദ്ദേശസ്വയംഭരണ തദ്ദേശസ്വയംഭരണ സെക്രട്ടറിയോടും മന്ത്രിയോടുമാണ് ദേവസി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നാണ് യോഗത്തിന്റെ മിനിട്‌സില്‍ ദേവസി പറഞ്ഞിരിക്കുന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനം യോഗത്തില്‍ ഉണ്ടായിട്ടില്ലെന്ന് മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.