'ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശമാകും'; മുഖ്യമന്ത്രിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിൻ്റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിക്കുന്നത് തെങ്ങിൽ തേങ്ങ കക്കാൻ കയറി പിടിക്കപ്പെട്ടാൽ അപ്പുറത്തെ പറമ്പിലെ കുറുന്തോട്ടി നോക്കിയതാണെന്ന് പറഞ്ഞ പോലെയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി രംഗത്ത്. വെറുപ്പിന്‍റെ രാഷ്രീയം ആര് പറഞ്ഞാലും അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങൾ കേട്ട പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടെതെന്നും ആ പ്രസ്താവന ലീഗിനെ കുറിച്ചല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പറഞ്ഞത് ജനം കേട്ടു. വ്യഖ്യാനം കൊണ്ട് അത് മാറ്റാനാവില്ല. ലീഗിന്‍റെ മതേതരത്വം വെളിപ്പെടാൻ പ്രത്യേക സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ലീഗിനെ കുറിച്ചാണ് പ്രസ്താവന എന്ന് കേട്ടാൽ ഭയപ്പെടുകയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ ന്യായീകരിച്ചാൽ അവർ മോശം ആവുമെന്നും മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ ന്യായീകരിക്കരുതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read more