ഡ്രൈവിങ്ങ് ലൈസന്‍സ് നേടല്‍ ഇനി കടുകട്ടി; പരീക്ഷ രീതി പൊളിച്ചെഴുതും; എച്ചിലും പരിഷ്‌കരണം; ഒരു ആര്‍ടി ഓഫീസില്‍ നിന്ന് ഒരു ദിനം 20 ലൈസന്‍സിലധികം അനുവദിക്കില്ല

അടുത്തമാസം മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. പരീക്ഷയില്‍ അടക്കം സമഗ്രമാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

മുമ്പ് 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസ്സാകുകയുള്ളു.

ഒരു ആര്‍ ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20 ലൈസന്‍സിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു..