പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു; ഇന്നു പ്രഖ്യാപനം; എറണാകുളം -അങ്കമാലി അതിരൂപതയ്ക്ക് പദവി നഷ്ടമാകും; പുതിയ സ്ഥാനീയ രൂപത സ്ഥാപിക്കും

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. ഇന്നലെ വൈകിട്ടത്തെ സിനഡ് സമ്മേളനത്തില്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ആദ്യ റൗണ്ടില്‍ തന്നെ ഭൂരിപക്ഷം വോട്ടുകളും ഒരാള്‍ക്ക് തന്നെ ലഭിച്ചതോടെയാണ് തിരഞ്ഞെടുപ്പ് നടപടി വേഗത്തില്‍ പൂര്‍ത്തിയായത്. ഇദേഹത്തിന്റെ പേര് ഇന്നലെ തന്നെ വത്തിക്കാന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു വത്തിക്കാനും സിനഡും സംയുക്തമായി പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പേര് പ്രഖ്യാപിക്കും. ഇതോടെ സിനഡ് സമ്മേളനം അവസാനിക്കും.

സഭാ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലാണു പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം നടക്കുക. അതിന് മുമ്പായി എറണാകുളം-അങ്കമാലി അതിരൂപതിയില്‍ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്.

മേജര്‍ അതിരൂപത പദവി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്ന് എടുത്തുമാറ്റി സെന്റ് തോമസ് മൗണ്ടും തൊട്ടടുത്ത ഏതാനും ഇടവകകളും ചേര്‍ത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനീയ രൂപത സ്ഥാപിക്കാനും വത്തിക്കാനില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്.

വത്തിക്കാന്‍ പ്രതിനിധി ഇന്നലെ സിനഡ് മധ്യേ കൂരിയ ബിഷപ്പിനെ സന്ദര്‍ശിച്ചു ചില രേഖകള്‍ കൈമാറിയത് ആസ്ഥാന രൂപത മാറ്റത്തിന്റെ മുന്നോടിയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു തദ്ദേശീയനായ മെത്രാപ്പോലീത്തയെ വാഴിക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ രണ്ടു സഹായമെത്രാന്മാരും നിയമിതരാകും. തുടര്‍ന്ന് എറണാകുളം, അങ്കമാലി എന്നിങ്ങനെ രൂപതകളായി വിഭജിക്കപ്പെട്ടേക്കും.