മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വി.ഡി സതീശൻ കത്തയച്ചു

കേരളത്തിൻറെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിൻറെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിൻറെ ആവശ്യത്തിന് തമിഴ്നാട്​ പൂർണ്ണ പിന്തുണ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

തമിഴ്​നാടിന്​ ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്ട്നാട്​ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വി.ഡി സതീശൻ പറഞ്ഞു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. ജില്ലയിൽ കൂടുതൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഷട്ടർ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് മുന്നറിയിപ്പ് നല്കാൻ തമിഴ്‌നാടിനോട് നിർദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 137.60 അടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് 2637 ഘനയാടിയാണ്. ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ വലിയ ആശങ്കയ്ക്ക് സാധ്യതയില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് വെള്ളത്തിന്റെ അളവ് കുറയാൻ കാരണം.