മുട്ടില്‍ മരംമുറിയില്‍ കടുപ്പിച്ച് രേണുരാജ്; ചെയര്‍മാന്‍ റോജി അഗസ്റ്റിനും സംഘത്തിനും ഏഴുകോടി രൂപ പിഴ; ആന്റോയ്ക്കും ജോസ്‌കുട്ടിക്കും ഉടന്‍ നോട്ടീസ്; റിപ്പോര്‍ട്ടര്‍ ടിവി ഉടമകള്‍ക്ക് കനത്ത തിരിച്ചടി

മുട്ടില്‍ മരംമുറിക്കേസില്‍ മുഖ്യസൂത്രധാരനായ റിപ്പോര്‍ട്ടര്‍ ടിവി ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ ഏഴുകോടി രൂപ പിഴയടക്കണം. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട്(കെ.എല്‍.സി) പ്രകാരമാണ് മുട്ടില്‍ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട 35 പേര്‍ക്ക് റവന്യൂവകുപ്പ് പിഴയടക്കാന്‍ നോട്ടീസ് കൈമാറിയിരിക്കുന്നത്.

തേക്ക് ഉള്‍പ്പെടെയുള്ള മുറിച്ചുകടത്തിയ മരത്തിന്റെ മൂന്നിരട്ടിയാണ് പിഴയായി റവന്യൂവകുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഒരുമാസത്തിനകം തുകയടച്ചില്ലെങ്കില്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങുമെന്നും താക്കീത് നല്‍കിയിട്ടുണ്ട്. വയനാട് കളക്ടര്‍ ഡോ. രേണുരാജ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റോജി അഗസ്റ്റിന്‍ കബളിപ്പിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കും നോട്ടീസ് കൈമാറി. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനും ചാനല്‍ വൈസ് ചെയര്‍മാന്‍ ജോസ്‌കുട്ടി അഗസ്റ്റിനുമുള്‍പ്പെട്ട 27 കേസുകളില്‍ വനംവകുപ്പ് വില അന്തിമമായി നിശ്ചയിച്ച് നല്‍കാനുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് അവര്‍ക്കും നോട്ടീസ് കൈമാറും.

ചില കേസുകളില്‍ വനംവകുപ്പ് ഒരുമിച്ചാണ് വിലനിശ്ചയിച്ച് നല്‍കിയത്. വീഴ്ചകളുള്ള റിപ്പോര്‍ട്ടുകള്‍ വനംവകുപ്പിന് തിരിച്ചയച്ചിട്ടുണ്ട്. തങ്ങളുടെ പേരില്‍ വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിന്‍ പട്ടയഭൂമിയിലെ മരംമുറിച്ചുകൊണ്ടുപോയതെന്ന് ആദിവാസികളുള്‍പ്പെടെ ഏഴുപേര്‍ പോലീസിന് മൊഴിനല്‍കിയിരുന്നു. പക്ഷേ, അവരെ കെ.എല്‍.സി.നടപടികളില്‍നിന്ന് ഒഴിവാക്കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് ആവശ്യമാണ്.

അതുവരെ നടപടി നേരിടേണ്ടിവരും. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമാണ് റവന്യൂവകുപ്പ് നടപടി ആരംഭിച്ചത്. 104 മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി അഗസ്റ്റിന്‍ സഹോദരങ്ങള്‍ ചേര്‍ന്ന് മുറിച്ചുകടത്തിയത്. 574വര്‍ഷംവരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്. ഇതില്‍ വനംവകുപ്പ് പിടിച്ചെടുത്തവ കുപ്പാടിയിലെ വനംവകുപ്പിന്റെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കേസില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ കുറ്റപത്രം അടുത്തമാസം ആദ്യം കോടതിയില്‍ സമര്‍പ്പിക്കും. അതിനൊപ്പം റവന്യൂനടപടികള്‍കൂടി ശക്തമാവുന്നതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകും.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനക്കുറ്റം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

മരംമുറി നടന്ന് രണ്ടുവര്‍ഷത്തിനുശേഷമാണ് റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചത്.ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.